13/05/2020
ഞങ്ങളുടെ HICC നേഴ്സ് ശ്രീമതി വീണ ചാക്കോ എഴുതിയ ലേഖനം
ഇന്ന് മെയ് 12... ലോക നഴ്സസ് ദിനം. ലോകമാസകലമുള്ള നഴ്സുമാർ തങ്ങളുടെ നഴ്സിംഗ് ജീവിതത്തിൽ ഏറ്റവും ആദരിക്കപ്പെടുന്ന ഈ കൊറോണ കാലത്ത് എത്തിയ ഈ വർഷത്തെ ദിനത്തിന് ഏറെ പ്രാധാന്യമുണ്ട്. ഒരു നേഴ്സ് ആയതിൽ ഞാനിന്ന് അഭിമാനിക്കുന്നു. അതും കേരളത്തിൽ അതിനപ്പുറം സർക്കാർ സർവീസിൽ. ഇന്ന് ഭൂമിയിൽ ഏറ്റവുമധികം ആദരിക്കപ്പെടുന്നതും, മഹത്വവൽക്കരിക്കപെടുന്നതും നഴ്സുമാരെയാണ്. നിഷേധ മനസ്സും ശരീരവുമായി അഭയം തേടുന്ന രോഗിയും അവർക്കായി നാനാവിധ സമ്മർദ്ദം ചെലുത്തുന്ന സഹായികളെയും കൊണ്ട് പരിമിതികളുടെ നിലമില്ലാക്കയത്തിൽ മുങ്ങിതാഴുമ്പോൾ നൊമ്പരങ്ങളും പരിഭവങ്ങളും ആവലാതികളും ഈ ശുഭ്ര വസ്ത്രത്തിനുള്ളിൽ നീറുന്ന മനസ്സോടെ നമ്മൾ ഓടിനടന്ന് പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോഴും നമ്മളെ പലപ്പോഴും വേണ്ടത്ര തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ കൊറോണ എന്ന ചെകുത്താനെ പറത്താൻ ശുഭ്ര വസ്ത്രധാരിയായി മാലാഖയെപ്പോലെ പ്രവർത്തിക്കുമ്പോൾ നാം ചരിത്രത്തിൽ തിരിച്ചറിയപ്പെടുകയായിരുന്നു.
ഏറ്റവും പരിമിതിയുള്ള ഇരുന്നൂറോളം covid രോഗികൾ വന്നുചേർന്ന കാസർഗോഡ് എന്ന പേര് കേൾക്കുമ്പോൾ ഞെട്ടിത്തരിച്ചിരുന്ന കേരളത്തിൽ, നമ്മുടെ ആലപ്പുഴ മെഡിക്കൽ കോളേജിലെ അംഗ സംഘം യാത്ര പറഞ്ഞ് കൈ വീശുമ്പോൾ മരിച്ചു വീഴാവുന്ന യുദ്ധഭൂമിയിലേക്ക് ആണ് എന്ന് തോന്നിയതേയില്ല, ഉന്നത ശമ്പളവും ഉയർന്ന ജോലിയും കിട്ടി യാത്രയാവുന്നത് പോലെയുള്ള ആവേശം ജനങ്ങളിൽ കുറച്ചൊന്നുമല്ല ആവേശം ഉണ്ടാക്കിയത്. അഭിമാനം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയി. കൊറോണ രോഗികൾക്ക് ആവശ്യമായ ഭക്ഷണം അടക്കമുള്ള ഇന്നത്തെ സൗകര്യങ്ങൾ നിർണയിക്കുന്നതിനു മുന്നേ ആദ്യത്തെ covid രോഗിയെ ചികിത്സിച്ച നമ്മുടെ MCH ലെ നേഴ്സുമാർ സ്വന്തം പൈസ മുടക്കി ബിരിയാണി അടക്കമുള്ള ഇഷ്ട ഭക്ഷണം വാങ്ങി രോഗികൾക്ക് നൽകുന്ന കാഴ്ച, നഴ്സുമാരുടെ മാതൃഹൃദയത്തിന്റെ ബഹിർസ്പുരണം ആയിരുന്നു. ഇത്തരം ഒരുനൂറായിരം കൊറോണ കഥകൾ നഴ്സുമാർക്ക് പറയുവാൻ ഉണ്ടാകും. "മാലാഖ" എന്ന വിളിപ്പേര് കൊറോണചെകുത്താനെ തുരത്തി ഓടിക്കുന്ന കേരളത്തിൽ ജനങ്ങൾ, സ്വയമേവ വിളിച്ചു പോവുകയാണ്.
ലോകചരിത്രത്തിൽ ഇടം പിടിച്ച വൃദ്ധദമ്പതികൾ ആയ കൊറോണ രോഗികൾ ജീവിതത്തിലെ ഏറ്റവും മനോഹരമായ പുഞ്ചിരി സമ്മാനിച്ചു കൈകൾ കൂപ്പി നന്ദി പറയുന്നത് ആരാധനാലയങ്ങളിൽ ദൈവത്തിനു മുന്നിൽ നിൽക്കുന്ന പോലെയുള്ള കാഴ്ച എന്നിൽ ആവേശം ഉണ്ടാക്കി. ഐസോലേഷൻ വാർഡിൽ ഡ്യൂട്ടി കഴിഞ്ഞ് quarantine നിൽ പോകുന്ന നഴ്സ് ദൂരെ ഭർത്താവിന്റെ ഒക്കത്ത് ഇരിക്കുന്ന ഒരു വയസ്സ് പോലുമില്ലാത്ത മുലയൂട്ടുന്ന മകനെ ഒന്നു തൊടാനോ ഒരു ഉമ്മ നൽകാനോ ആവാതെ തേങ്ങുന്ന ഹൃദയവുമായി നോക്കി നിൽക്കുന്ന കാഴ്ച കേരളീയരുടെ കണ്ണു നിറച്ചു. ജനങ്ങൾ ആദ്യമായി നഴ്സുമാർക്കായി കരഞ്ഞു. ഇതിൽപരം നമുക്ക് എന്തു വേണം
നമ്മുടെ കണ്മുന്നിൽ കോവിഡ് 19-ന്റെ രൂപത്തിൽ പറന്നിറങ്ങി ലക്ഷങ്ങളെ കൊന്നൊടുക്കിയ കാലൻ കൊറോണ വൈറസ് പടർത്തിയ ഈ അസുഖത്തെ ഭയക്കാത്ത ഒരാൾ പോലും ഈ പ്രപഞ്ചത്തിലില്ല. ചൈനയിലെ വുഹാനിൽ നിന്നും പടർന്ന ഈ രോഗ വ്യാധി ഇന്ന് ലോകത്തിലെ 212 രാജ്യങ്ങളിൽ പടർന്നു കഴിഞ്ഞു 2.89 ലക്ഷത്തോളം പേർ മരിച്ചു, 41 ലക്ഷം പേർ ചികിത്സയിലാണ്, വുഹാനിൽ നിന്നും പുറത്തിറങ്ങിയ കോവിഡ്-19 ഈ ദൈവത്തിന്റെ സ്വന്തം നാട്ടിലും ഭീതി പടർത്തുകയാണ്.അതും ആദ്യമായി ഇന്ത്യയിൽ. കേരളീയരുടെ ബൗദ്ധികമായ ഔന്നത്യം ഏതു കടലും കടന്ന് ലോകത്തെവിടെയും തൊഴിലും വിദ്യാഭ്യാസവും തേടി ചിറകുവിരിച്ചു പറക്കുന്നു. ഈ ശീലം ആണ് ഇത്തവണ നമുക്ക് വിനയായത്. വുഹാനിൽ മെഡിക്കൽ വിദ്യാഭ്യാസത്തിന് ചേർന്ന മൂന്ന് വിദ്യാർഥികൾക്കാണ്
കോവിഡ്-19 ബാധിച്ചത് എന്നതാണ് അതിലെ ദുര്യോഗം. " കുറുന്തോട്ടിക്കും വാതം" എന്ന ചൊല്ല് ഓർത്തു പോകുകയാണ്. വിനോദസഞ്ചാര ആകർഷണീയതയും പ്രകൃതി സൗന്ദര്യത്തിന്റെ മനോഹാരിതയും ലക്ഷക്കണക്കിന് വിദേശിയരെ കടൽകടന്ന് എത്തിക്കുന്ന സ്ഥിതിയിൽ വുഹാനിൽ നിന്നും ഏതുസമയവും ഈ രോഗം കേരളത്തിൽ എത്താൻ അധികം വൈകില്ല എന്ന് സംസ്ഥാന ഗവൺമെന്റും ആരോഗ്യവകുപ്പും ഭയപ്പെട്ടതുപോലെ തന്നെ കോവിഡ്-19, 3 മെഡിക്കൽ വിദ്യാർഥികളിലൂടെ പറന്നെത്തി. അതിലൊരു കുട്ടി നമ്മുടെ ജില്ലയിൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ തന്നെയാണ് അഭയം തേടിയത്. വുഹാനിലെ രോഗവ്യാപനം അറിഞ്ഞ നാളുകളിൽ തന്നെ ആരോഗ്യവകുപ്പിന്റെ നിർദ്ദേശാനുസരണം ആഴ്ചകൾക്ക് മുന്നേ നമ്മൾ തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. ആശുപത്രി സൂപ്രണ്ട് ശ്രീ.ഡോ.രാംലാൽ, ഇൻഫെക്ഷൻ കണ്ട്രോൾ മേധാവി ഡോ. അനിത മാധവൻ, നഴ്സിംഗ് ഓഫീസർ ഇൻ ചാർജ് ശ്രീമതി സുഭദ്ര വി, നഴ്സിങ് സൂപ്രണ്ട്(കോവിഡ് ചാർജ് ) ശ്രീമതി രേവമ്മ ജി, എന്നിവരും ചേർന്ന് ജീവനക്കാർക്ക് ഓരോ ചുമതലയും നൽകി പ്രതിരോധത്തിന്റെ നെടുങ്കൽ കോട്ട തീർത്തു. ക്ലീനിംഗ് സ്റ്റാഫ് അടക്കം മുഴുവൻ പേർക്കും ആവശ്യമായ മുഴുവൻ പരിശീലനവും പൂർത്തിയാക്കിയിരുന്നു. അതിനായി ഒരു covid 19 training team ഉണ്ടാക്കി, അതിലെ ഡോ. അനിത മാധവന്റെയും ശ്രീമതി രേവമ്മ മാഡത്തിന്റെയും നേതൃത്വത്തിൽ ഇൻഫെക്ഷൻ കണ്ട്രോൾ നഴ്സുമാരായ ശ്രീ ജനീഷും ഞാനും പിന്നെ CNEU ചീഫ് കോ-ഓർഡിനേറ്റർ ശ്രീ അർഷദും അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ശ്രീമതി രജിലയും സുപ്രധാനമായ പങ്കുവഹിച്ചു. പരിശീലനം നൽകിയ ഒരു അവസരത്തിൽ NHM state mission director അയ Dr. Retan Khelkar IAS, സുപ്രണ്ട് രാംലാൽ സാറിനൊപ്പം ക്ലാസിലേക്ക് കടന്നുവരാൻ ഇടയായി. അർഷാദിന്റെ PPE donning & doffing ഡെമോൺസ്ട്രേഷൻ നടക്കുന്ന സമയമായിരുന്നു അത്. അദ്ദേഹം ആ ക്ലാസ് മുഴുവൻ കേൾക്കുകയും അർഷദിനെയും ഞാൻ ഉൾപ്പെട്ട മറ്റു ടീമംഗങ്ങളേയും പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തത് ഈ അവസരത്തിൽ മറക്കാനാവാത്ത ഒരു അനുഭവമാണ്. അതോടൊപ്പം ആലപ്പുഴ ജനറൽ ഹോസ്പിറ്റലിൽ പരിശീലനം നൽകുന്നതിനായി നമ്മുടെ ടീമിനെ പ്രത്യേകം ക്ഷണിക്കുകയും ഉണ്ടായി. ആ ട്രെയിനിങ് സെഷനിൽ ബഹുമാനപ്പെട്ട ആലപ്പുഴ ജില്ലാ കളക്ടർ ശ്രീമതി അഞ്ജന.എം അവിടെ വരികയും ഞങ്ങളുടെ ടീമിനെ പ്രത്യേകം അഭിനന്ദനം അറിയിക്കുകയും ചെയ്തു. അതോടൊപ്പം എന്റെ ഭർത്താവ്, മക്ക ൾ ,മറ്റു കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ , സഹപ്രവർത്തകർ എന്നിവർ നൽകിയ സപ്പോർട്ടും പ്രോത്സാഹനവും സ്നേഹപൂർവ്വം ഓർക്കുകയാണ്.
ജീവനക്കാർക്കും,രോഗികൾക്കും,പൊതുജനങ്ങൾക്കും വ്യാപകമായ ബോധവൽക്കരണ പ്രവർത്തനത്തിന്റെയും സാമൂഹിക അകലം പാലിച്ചു കൊണ്ട് പ്രതിരോധത്തിന്റെയും നെടുങ്കൽ കോട്ടയും നാം പടുത്തുയർത്തിയിരുന്നു . കൂടെ കൂടെ കൈ കഴുകി വൃത്തിയാക്കുന്ന ഏറ്റവും സുപ്രധാനമായ മുൻകരുതൽ പോലും നാം ആയിരങ്ങൾ ആയ ജനങ്ങളെ പഠിപ്പിച്ചു. സുരക്ഷിതമായ മാസ്കാണ് കൊറോണ ക്കെതിരെ ശരീരത്തിലെ ആദ്യത്തെ അടച്ചുപൂട്ടിയ വാതിൽ എന്നു നാം ഓരോരുത്തരെയും പഠിപ്പിച്ചു. രോഗികളെയും രോഗികളോടൊപ്പം സഹായിക്കാനായി എത്തിയ വരെയും നാം പഠിപ്പിക്കുക തന്നെ ചെയ്തു. നമ്മുടെ ലാബിൽ covid positive ആയ രോഗിയുടെ routine രക്ത പരിശോധന നടത്താനായി ലാബ് പൂർണ്ണ സജ്ജമാക്കിയതിന് Dr അനിത മാധവനും മറ്റ് ലാബ് ജീവനക്കാരും വഹിച്ച പങ്ക് നിർണ്ണായകമാണ്. Training ങ്ങിന് ഒപ്പം തന്നെ covid isolation ward set ചെയ്യുന്നതിലും ഞങ്ങളുടെ team ന് നിർണ്ണായക പങ്ക് വഹിക്കാൻ സാധിച്ചു മാത്രമല്ല നേരിട്ടുള്ള training ങ്ങ് കൂടാതെ ഞങ്ങളുടെ training ങ്ങിന്റ video നിർമ്മിച്ച് youtube ൽ ഇടാനും , നാലുകണ്ടം യുവജന സംഘത്തിന്റെ സഹകരണത്തോടെ പൊതുജനങ്ങൾക്കായുള്ള ബോധവൽകരണ ലഘുലേഘ തയ്യാറാക്കി ഇറക്കാനും ഞങ്ങൾക്ക് സാധിച്ചു , പിന്നെ ആലപ്പുഴ ജില്ലയിൽ തന്നെ ആദ്യമായി ആരോഗ്യ പ്രവർത്തകർക്കായി ഒരു മുഖാവരണവും , ആര്യാട് ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡിന്റെ സഹകരണത്തോടെ ഞങ്ങൾ രൂപകൽപ്പന ചെയ്ത് നിർമ്മിച്ച് നൽകി.
സാമുഹ്യ അകലം പാലിക്കുന്നതിന്റെ ഭാഗമായി ഞങ്ങൾ ഒരു ഘട്ടത്തിൽ കൂടുതൽ പേരെ ഒരുമിച്ച് training ങ്ങിൽ ഉൾകൊള്ളിക്കാൻ training class സുകൾ youtube ലൂടെ live ആയും നടത്തുകയുണ്ടായി.
അങ്ങനെ അകാരണമായ ഭീതി അകറ്റി ജാഗ്രതയോടെ അതിലേറെ ഉത്തരവാദിത്വത്തോടെ നമുക്ക് കോവിഡിനെ നേരിടാമെന്ന ചങ്കൂറ്റത്തോടെ ആണ് നമ്മൾ ആദ്യത്തെ രോഗിയെ ഏറ്റെടുത്തതും കൊറോണ വൈറസിനെ ഏറ്റവും വേഗത്തിൽ പടിയടച്ച് പുറത്താക്കിയതും. കേരളത്തിലും ഇന്ത്യയിലും ആദ്യമായി രോഗികൾ വരുമ്പോൾ ജീവനക്കാരിൽ പലരിലും ഭീതിയും എന്താകും എന്ന ആശങ്കയും നിലനിൽക്കുമ്പോൾ ധൈര്യപൂർവ്വം സ്വന്തം ജീവൻ മറന്ന് ഏറ്റെടുത്ത ദൗത്യം വളരെ ഭംഗിയായി പൂർത്തീകരിച്ച എല്ലാ വിഭാഗത്തിലേയും എല്ലാ ജീവനക്കാരെ അഭിനന്ദിക്കുന്നു.
നമ്മുടെ മെഡിക്കൽ കോളേജിന്റെ മാനവും അന്തസ്സും പാരമ്പര്യവും കാത്തുസൂക്ഷിച്ചവരാണിവർ. മാത്രമല്ല എല്ലാ വിധ നിർദ്ദേശങ്ങളും സഹായവുമായി ഞങ്ങളുടെ ഒപ്പം നിന്ന Dr രാംലാൽ സർ, Dr Salam sir, പാതിരാത്രിയിൽപോലും ഉറക്കമിളച്ചിരുന്ന് ഞങ്ങളുടെ സംശയങ്ങൾ അകറ്റിത്തരുന്ന അനിത madam, ലീവ് പോലും എടുക്കാതെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ രേവമ്മ മാഡം, എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിച്ച സുമ മാഡം,ഉണ്ണികൃഷ്ണൻ കർത്താ സർ, നോഡൽ ഓഫീസർ ജൂബി സർ, Dr സജാദ് എന്നിവർ വഹിച്ച പങ്കും എടുത്തുപറയാതെ ഇതു പൂർണമാകില്ല.ഞങ്ങൾ നൽകിയ നിർദേശങ്ങൾ കൃത്യമായി നടപ്പാക്കാൻ സാഹായിച്ച , covid വർഡിലെ head nurse മാരായ ശ്രീലത സിസ്റ്റർ , ഷൈല സിസ്റ്റർ, രാജി സിസ്റ്റർ , Senior staff നഴ്സ് മാരായ ഷീജ സിസ്റ്റർ , സെലീന സിസ്റ്റർ എന്നിവരുടെ പ്രവർത്തനങ്ങൾ എടുത്ത് പറയേണ്ടതാണ്. പിന്നെ എല്ലാത്തിനും എന്റെ ഒപ്പം നിന്ന് ഇപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ജനീഷ് , അർഷദ് , രജില , ഗീതു എന്നിവരെ ഓർക്കാതിരിക്കാൻ ഈ അവസരത്തിൽ സാധിക്കില്ല.
ആലപ്പുഴ ജില്ലയിലെ ഏകദേശം രണ്ടായിരത്തിലധികം വരുന്ന ആരോഗ്യ പ്രവർത്തകർക്ക് training നൽകി കൊറോണ പ്രതിരോധത്തിന്റെ യോദ്ധാക്കളാക്കി മാറ്റിയ training team ലെ ഒരംഗമാകാൻ സാധിച്ചതിൽ ഇന്നെനിക്ക് ഏറെ അഭിമാനമുണ്ട്. ഞങ്ങളുടെ ജില്ല ഇപ്പോൾ കൊറോണ മുക്തമാണെങ്കിലും ഇപ്പോഴും ഞങ്ങൾ ജഗ്രതയിലാണ് , ഇനിയും നേരിടാൻ തയ്യാറെടുക്കുകയാണ്............