04/04/2022
മഹാത്മാ ഗാന്ധി സർവകലാശാല കലോത്സവം Wake Up Call 2022 മൂന്നാം ദിവസം പിന്നിട്ടപ്പോൾ വേദി 1 സുഗതകുമാരി നഗറിൽ വേറിട്ട നൃത്ത രീതിയുമായി ശ്രദ്ധേയമായി ചങ്ങനാശ്ശേരി അമര PRDS കോളേജ് വിദ്യാർത്ഥിനികൾ. ഇന്നലെ നടന്ന സംഘനൃത്ത മത്സരത്തിൽ നാടൻ പാട്ടുകളുടെ ശീലിനൊപ്പം പരമ്പരാഗത നൃത്തച്ചുവടുകളുമായി വേറിട്ട് നിന്നു ഈ 8 സുന്ദരിമാർ. ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ പാട്ടിനൊത്തുള്ള ചുവടുകൾ ചിട്ടപ്പെടുത്തിയത് ഇവർ തന്നെയാണ് എന്നതാണ്. മേക്കപ്പും സ്വയം ചെയ്തു വേദിയിൽ കയ്യടി വാങ്ങിയ ഈ കൊച്ചു മിടുക്കികൾ അമര PRDS കോളേജ് ഇക്കണോമിക്സ് വിഭാഗം വിദ്യാർത്ഥിനികളാണ്.
നീണ്ട ഇടവേളയ്ക്കു ശേഷം ഇത്തവണ കലോത്സവം നടത്തുന്നുണ്ട് എന്ന് അറിഞ്ഞപ്പോൾ മുതൽ വലിയ ആവേശത്തിലായിരുന്നു ഇവർ. പ്രോഗ്രാം ലിസ്റ്റ് നോക്കിയപ്പോൾ സംഘ നൃത്തം എങ്ങനെ വെറൈറ്റി ആക്കാം എന്ന് ആലോചനയായി. തെയ്യം കേന്ദ്ര പ്രമേയം ആക്കാമെന്നും അതിനൊത്തുള്ള നാടൻ പാട്ടുകൾ തിരഞ്ഞെടുത്ത് ചുവടുകൾ സ്വയം ചിട്ടപ്പെടുത്താമെന്നും തീരുമാനിച്ചു. പാളി പോയേക്കാവുന്ന ഉദ്യമത്തെ കലോത്സവ വേദിയിൽ അവതരിപ്പിച്ച് കാണികളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ ഇവർക്ക് കഴിഞ്ഞു.
അധ്യാപകരുടെയും കോളേജ് യൂണിയന്റെയും സഹായത്തോടെ അരുണിമ, മീര, ആരതി, രേഷ്മ, അമൃത, അമീഷ, ശാലു, എന്നിവർ ഉൾപ്പെടുന്ന ടീമിന്റെ സ്പിരിറ്റ് വളരെ വലുതായിരുന്നു. പൂക്കുല കൊണ്ടുള്ള മുടിയാട്ടത്തിൽ പലർക്കും അവസാനം തല കറങ്ങി വീണത് തെല്ലൊന്ന് നിരാശപ്പെടുത്തിയെങ്കിലും പ്രാഥമിക ശുശ്രുഷ നൽകിയ ശേഷം എല്ലാവരും പൂർണ ആരോഗ്യത്തോടെ ഗ്രൂപ്പ് ഡാൻസ് റിസൽട്ടിനായി കാത്തു നിന്നു.