22/07/2026
വിദ്യാർഥികൾ രാജ്യത്തിന്റെ ഭാവിയെ മാത്രമല്ല വാർത്തമാനത്തേയും നിർണയിക്കുന്നവരാണ്. വിദ്യാഭ്യാസ സംവിധാനങ്ങളും പരീക്ഷകളും രൂപപ്പെടുത്തുമ്പോൾ സർക്കാരും ഉദ്യോഗസ്ഥരും അതീവ ജാഗ്രത കാണിക്കേണ്ടതുണ്ട്.
ലക്ഷക്കണക്കിന് വിദ്യാർത്ഥികളെയും അത് വഴി അത്രയും കുടുംബങ്ങളെയും കൂടി ബാധിക്കുന്നതാണ് രാജ്യത്തെ പ്രധാന പരീക്ഷകൾ. സി ബി എസ് ഇ സംവിധാനം ഇക്കാലമത്രയും പുലർത്തിപ്പോന്ന നിലവാരം വലിയ ശ്രദ്ധയുടെയും ബൗദ്ധിക നിക്ഷേപത്തിന്റെയും ഫലമാണ്.
സമീപ കാലത്ത് സി ബി എസ് ഇ യും എൻ ടി എ യും നടത്തിയ പരീക്ഷകളിൽ കണ്ട വ്യാപകമായ തെറ്റുകളും ഉത്തരവാദിത്ത രഹിതമായ സമീപനങ്ങളും വിദ്യാർത്ഥികളുടെ ഭാവിക്ക് ഏൽപ്പിച്ച ക്ഷതവും പ്രതീക്ഷ രാഹിത്യവും ചെറുതല്ല. ചോദ്യ പേപ്പർ ചോർച്ച ഒരു പുതിയ വാർത്തയല്ലാതെ ആവുന്നു. ചോർന്ന ചോദ്യങ്ങൾ ലക്ഷക്കണക്കിന് രൂപക്ക് മാർക്കറ്റിൽ ലഭ്യമാവുന്ന വാർത്തകൾ നമ്മുടെ ഉന്നത വിദ്യാഭ്യാസ സംവിധാനങ്ങളിലുള്ള വിശ്വാസത്തിന്റെ കടക്കൽ ആണ് പോറൽ വീഴ്ത്തിയത്. പരീക്ഷയുടെ മൂല്യ നിർണയം സ്വകാര്യ ഏജൻസി കളെ ഏല്പിച്ച് വ്യാപകമായ തെറ്റ് വരുത്തിയതും പരീക്ഷ സെന്റർ നിർണയം നടത്തിയപ്പോൾ ഉത്തരേന്ത്യയിലെ സംസ്ഥാനങ്ങളിൽ ഉള്ള വിദ്യാർഥികൾക്ക് പുറം രാജ്യങ്ങളിൽ സെന്റർ ലഭിച്ചതുമെല്ലാം ഇതിന്റെ തുടർച്ചയാണ്.
ഇത്രയും കലുഷമായ സാഹചര്യങ്ങളിൽ വിദ്യാർഥികൾ തങ്ങളുടെ ശബ്ദമുയർത്തുക സ്വാഭാവികമാണ്. ഈ പ്രതിഷേധങ്ങളെയും പ്രതികരണങ്ങളെയും ജനാധിപത്യപരമായി കാണാനും അടിയന്തരവും ശാശ്വതവുമായ പരിഹാരങ്ങൾ കണ്ടെത്താനും ഉത്തരവാദിത്തപ്പെട്ടവർക്ക് സാധിക്കേണ്ടതുണ്ട്.
അടിയന്തരമായ പരിഹാരങ്ങൾ കാണുന്നതിനുപകരം വിദ്യാർത്ഥികളെ രാജ്യ ദ്രോഹികളായി ചിത്രീകരിക്കുന്നത് തീർത്തും ഭൂഷണമല്ല. രാജ്യത്തെ ജനാധിപത്യ വിശ്വാസികൾ ഒന്നടക്കം ഈ വിഷയത്തിൽ അടിയന്തര പരിഹാരം ആഗ്രഹിക്കുന്നവരാണ് എന്ന് സർക്കാർ തിരിച്ചറിയണം. വിഷയത്തെ ഗൗരവത്തിൽ സമീപിക്കാൻ ഇനിയെങ്കിലും കേന്ദ്ര സർക്കാർ തയാറാകണം.