28/04/2026
അമേരിക്കയിലെ ടെക്സസിലെ ഡാലസിലാണുള്ളത്. എസ്എസ്എഫിന്റെ 54-ാം സ്ഥാപക ദിനത്തെക്കുറിച്ച് ഇവിടെനിന്നും എഴുതുമ്പോൾ വലിയ അഭിമാനമുണ്ട്. കാരണം, 1973-ൽ കേരളത്തിൽ തുടക്കം കുറിച്ച ആ മഹത്തായ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ പോഷക ഘടകമായ ആർഎസ്സിയുടെ പ്രവർത്തകരെ ഇവിടെയും കാണാൻ സാധിക്കുന്നു എന്നത്, ഒരു മലയാളി എന്ന നിലക്കും പ്രസ്ഥാനത്തോട് ചേർന്നുനിൽക്കുന്ന പ്രവർത്തകനെന്ന നിലക്കും വലിയ ആവേശം തന്നെയാണ് നൽകുന്നത്.
കഴിഞ്ഞ ദിവസം കാലിഫോർണിയയിലായിരുന്നു. ലോകോത്തര സർവകലാശാലകളായ ബെർക്ക്‌ലിയിലും സൈത്തൂനയിലുമെല്ലാം മലയാളികളെക്കുറിച്ചും കേരളത്തെക്കുറിച്ചും വലിയ മതിപ്പാണുള്ളത്. കഴിഞ്ഞ കുറിപ്പിൽ ഞാനത് സൂചിപ്പിച്ചിരുന്നു. നമ്മുടെ സ്ഥാപനങ്ങളിൽ പഠിക്കുകയും പിന്നീട് ഇവിടെയെല്ലാം ഉപരിപഠനം നടത്തുകയും ചെയ്ത വിദ്യാർത്ഥികളും ഗവേഷകരും ചേർന്ന് കെട്ടിപ്പടുത്തതാണ് ഈ പ്രതിച്ഛായ.
ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും പ്രക്ഷുബ്ധമായ കാലഘട്ടമാണ് വിദ്യാർത്ഥിജീവിതം. സിരകളിലൂടെയൊഴുകുന്നതെല്ലാം ചൂടുള്ള രക്തമായിരിക്കും. പ്രയോഗം പ്രതീകാത്മകമാണെങ്കിലും, ചുടുരക്തമുള്ള വിദ്യാർത്ഥികൾ തീർത്ത വിപ്ലവഗാഥകൾ ചരിത്രത്തിന്റെ ഭാഗമാണ്. ലക്ഷ്യം നേടാൻ വേണ്ടി ഏതു മാർഗവും സ്വീകരിക്കാം എന്നതാണ് പല പുതിയ വിദ്യാർത്ഥി സംഘടനകളുടെയും മാർഗരേഖ. എന്നാൽ, മാർഗം കൂടി നന്നാക്കി ലക്ഷ്യത്തിന്റെ മാറ്റ് കൂട്ടുന്നതാണ് എസ്എസ്എഫിനെ വിഭിന്നമാക്കുന്നത്.
ജാതീയമായ അടിച്ചമർത്തലുകളും രാഷ്ട്രീയ പകപോക്കലുകളും പ്രണയവും സ്വതന്ത്രചിന്തയും സംശയവും സ്വയം അവജ്ഞയും തുടങ്ങി വൈകാരികമായ സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന ഈ വിദ്യാർത്ഥിക്കാലത്തെ ഏറ്റവും സൂക്ഷ്മമായും ശ്രദ്ധാപൂർവ്വവും കൈകാര്യം ചെയ്തില്ലെങ്കിൽ, നമുക്ക് നമ്മെത്തന്നെ നഷ്ടപ്പെട്ടേക്കാം.
മെഡിക്കൽ വിദ്യാർത്ഥികളോട് ജാതീയമായ അധിക്ഷേപം നടത്തുന്ന അധ്യാപകരുള്ള, അതേസമയം അധ്യാപകരെ കൈയേറ്റം ചെയ്യുന്ന വിദ്യാർത്ഥികളുമുള്ള ഈ പുതിയ കാലത്ത്; അച്ചടക്കത്തോടെയും മര്യാദയോടെയും ആദരവോടെയും തന്റെ ചുറ്റുപാടുകളെ കാണാൻ സാധിക്കുന്ന ഒരു വിദ്യാർത്ഥി സമൂഹത്തെ വളർത്തിയെടുത്തു എന്നതാണ് എസ്എസ്എഫ് കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിനിടയിൽ ചെയ്ത ഏറ്റവും വലിയ സേവനം.
Sayyid Ibraheemul Khaleel Al Bukhari