08/04/2017
🌼🌸🌺പൂരം ആശംസകള്‍..🌾💐🌻
🌼🌸🌺പൂരം ആശംസകള്‍..🌾💐🌻
||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വസന്തോത്സവതിന്റെ വരവിളിയുമായി ഒരു പൂരക്കാലം കൂടി വന്നെത്തിയതോടെ ഉത്തരകേരളം പൂരോത്സവലഹരിയിലേക്ക്. ആഘോഷത്തിന്‍റെ ആഹ്ളാദത്തിമിര്‍പ്പോടെ നാടെങ്ങും പൂരപ്പൂക്കള്‍ മിഴിതുറന്നു. തെക്കിന്‍റെ പൂരത്തില്‍ നിന്നും വ്യത്യസ്തമായി വടക്കിന്‍റെ പൂരത്തിന് സവിശേഷതകള്‍ ഏറെയാണ്.., വീടുകളെയും, കാവുകളെയും, കഴകങ്ങളെയും, ക്ഷേത്രങ്ങളെയും ഒരു പോലെ ഉത്സവത്തിമിര്‍പ്പിലാഴ്ത്തുന്ന പൂരക്കാലം ഇന്നാട്ടിലെ ഊര്‍വ്വരതയുടെ കാലം കൂടിയാണ്.
മീന മാസത്തിലെ പൂരം നാളില്‍ കൊടിയിറങ്ങും വിധം ഒന്‍പത് നാളുകളിലാണ് ഉത്തരകേരളത്തിലെ പൂരക്കാലം. ഒരുമാസക്കാലം പൂരോത്സവം നടക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളും വടക്കന്‍ കേരളത്തില്‍ കാണാം. പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രം, ചെറുവത്തൂര്‍ വീരഭദ്ര ക്ഷേത്രം എന്നിവ ഒരുമാസക്കാലം പൂരോത്സവം നടക്കുന്ന ക്ഷേത്രങ്ങളാണ്.
കാര്‍ത്തിക നാളിലാണ് മറ്റിടങ്ങളില്‍ പൂരത്തിന്റെ ആരംഭം. കന്യകമാര്‍ക്ക് പൂരക്കാലം വ്രതാനുഷ്ടാനത്തിന്റെ ദിനങ്ങളാണ്. കാമാപൂജയാണ് പൂരത്തിന് മുഖ്യം. പെണ്‍കൊടിമാര്‍ ഈ ദിനങ്ങളില്‍ കാമദേവനെ പൂവിട്ടു പൂജിക്കും. കട്ടപ്പൂ, ചെമ്പകപ്പൂ, മുരിക്കിന്‍പൂ, വയറപ്പൂ, മുല്ലപ്പൂ തുടങ്ങിയവയാണ് പൂരപ്പൂക്കള്‍......,ഏഴു ദിവസം കാമന്റെ രൂപം നിർമ്മിക്കും. മൂന്നു ദിവസം ചാണകം കൊണ്ടും നാലു ദിവസം മണ്ണു കൊണ്ടുമാണു കാമനെ നിർമ്മിക്കുക. ഉച്ചക്കും വൈകിട്ടും പൂവിടുകയും വെള്ളം കൊടുക്കുകയും ചെയ്യും. പൂര ദിവസം കാമനെ പാലുള്ള മരത്തിന്റെ ചുവട്ടിലേക്കു കൊണ്ടു പോവുകയും ചെയ്യും. കാമന് വെല്ലം, തേങ്ങ, അരി എന്നിവ ചേർത്ത് അട തയ്യാറാക്കി പാലുള്ള മരത്തിന്റെ ചുവട്ടിൽ വെക്കും. മുതിർന്ന സ്ത്രീകൾ ചില ചൊല്ലുകൾ പറയും. നേരത്തേ കാലത്തേ വരണേ കാമ, തെക്കൻ ദിക്കില് പോലേ കാമാ, കുഞ്ഞിമംഗലത്താറാട്ടിന് പോലേ കാമാ, തെക്കൻ ദിക്കില് പോലേ കാമാ, തെക്കത്തിപ്പെണ്ണ് ചതിക്ക്വേ കാമാ, ഈന്തോല ചുട്ടു കരിക്ക്വേ കാമാ, എന്നിങ്ങനെ..
പൂക്കുര്യകളുമായി ഗ്രാമ കന്യകമാര്‍ പൂക്കള്‍ തേടിയിറങ്ങിക്കഴിഞ്ഞു. പെണ്‍കുട്ടികള്‍ക്കൊപ്പം ആണ്‍കുട്ടികളും പൂക്കള്‍ ശേഖരിച്ചു നല്കാനുണ്ടാകും. പൂര ദിനത്തിലാണ് പൂവിട്ട പൂജിച്ച കാമനെ യാത്രയാക്കുക. അന്ന് കാമന് പൂരക്കഞ്ഞിയും, പൂരടയും നിവേദിക്കും... നേരത്തെ കാലത്തെ വരണേ കാമാ.... എന്ന് അടക്കം പറഞ്ഞാണ് കാമനെ യാത്രയാക്കുക...
പൂരക്കാലമായാല്‍ പതിനെട്ടുനിറങ്ങളില്‍ പൂരക്കളിയുടെ ചടുല ചലനങ്ങള്‍ നിറയും. കാമന്റെ തിരിച്ചു വരവിനായി പതിനെട്ടു കന്യകമാര്‍ പതിനെട്ടു നിറങ്ങളില്‍ പാടിക്കളിച്ചതാണ് പൂരക്കളി എന്നാണ് ഐതിഹ്യം. കായിക പ്രധാനമായ ഈ കളി പില്‍ക്കാലത്ത് പുരുഷന്മാര്‍ ഏറ്റെടുത്തതാണത്രേ. മറത്തുകളിയാണ് പൂരക്കളിയിലെ പാണ്ഡിത്യ പ്രധാനമായ ഇനം.
രണ്ട് കാവുകളിലെ, അല്ലെങ്കില്‍ ക്ഷേത്രങ്ങളിലെ പണിക്കന്മാര്‍ കളരിമുറയില്‍ കെട്ടിച്ചുറ്റി ശാസ്ത്രം, തര്‍ക്കം, ജ്യോതിഷം, നാട്യശാസ്ത്രം, രാഷ്ട്രമീമാംസ എന്നി വിഷയങ്ങളിലെല്ലാം വാദപ്രതിവാദം നടത്തുന്നു. പണിക്കന്മാരുടെ വാക്ചാതുരിയും, പാണ്ഡിത്യവും മുനയുരക്കുന്ന വിദ്വല്‍സദസ്സാണിത്. പൂരക്കളി കാണാന്‍ ഗ്രാമമൊന്നാകെ പൂരക്കളി പന്തലിലേക്ക് ഒഴുകിയെത്തും. പൂരംകുളിയാണ് പൂരോത്സവത്തിലെ മറ്റൊരു പ്രധാന ചടങ്ങ്. പൂരം കുളി ദിവസം വിഗ്രഹങ്ങളും, തിരുവായുധങ്ങളും കുളക്കടവിലേക്ക് എഴുന്നള്ളിച്ച് കുളിപ്പിച്ച് ശുദ്ധിവരുത്തുന്നതാണ് പൂരംകുളി. എല്ലാം കൊണ്ടും മനോഹരമായ കാഴ്ചകളാണ് ഓരോ പൂരക്കാലത്തും വടക്കന്‍ കേരളത്തില്‍ നിറയുന്നത്...
🌼🌸🌺പൂരം ആശംസകള്‍..🌾💐🌻