04/07/2016
“ആസ്ബസ്റ്റോസ്, ടാല്ക്കം പൗഡർ, ടൂത്ത് പേസ്റ്റ്, ബോഡി സ്പ്രേ, കമ്പനി വിഷപ്പുകകൾ, പെയിന്റ്, വാർണീഷ്, മണ്ണണ്ണ, ഡീസൽ, പെട്രോൾ, കുക്കിംഗ് ഗ്യാസ് തുടങ്ങിയവയുടെ ഗന്ധം, മണ്ണണ്ണ സ്റ്റൗവ്വിൽ പാചകം ചെയ്ത ഭക്ഷണം, അലൂമിനിയം, ഹിൻഡാലിയം, നോൺ സ്റ്റിക്ക് പാത്രങ്ങളിൽ പാചകം ചെയ്ത ഭക്ഷണം, പാചകം ചെയ്ത് 3 മണിക്കൂർ കഴിഞ്ഞതും റഫ്രിജറേറ്ററിൽ വച്ചതും വീണ്ടും വീണ്ടും ചൂടാക്കിയതുമായ ഭക്ഷണം, കീടനാശിനി, ഹോമോണുകൾ, ആന്റിബയോട്ടിക്കുകൾ ചേർന്ന മൽസ്യമാംസാദികൾ, ചില ഇംഗ്ലീഷ് മരുന്നുകൾ, വാക്സിനുകൾ എന്നിങ്ങനെ ഡിഫ്തീരിയ ഉണ്ടാക്കുന്ന കാരണങ്ങൾ നിരവധിയാണു....”
- ഡോ. ജേക്കബ് വടക്കഞ്ചേരി
എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളേ, പ്രകൃതി ചികിത്സകൻ എന്ന പേരിൽ കേരളമെമ്പാടും അറിയപ്പെട്ടുകൊണ്ടിരിക്കുന്ന ‘ഡോ. ജക്കബ് വടക്കഞ്ചേരി’, ഡിഫ്തീരിയ (തൊണ്ടമുള്ള്) എന്ന രോഗത്തിനെപ്പറ്റിയും അതിനു കാരണമാകുന്നവയെ പറ്റിയും “സുജീവിതം‘ എന്നൊരു മാസികയിൽ എഴുതിയ ഒരു ലേഖനത്തിന്റെ ഒരു ഭാഗമാണിത്.
1735-1740 കാലഘട്ടത്തിൽ ചില യൂറോപ്യൻ പട്ടണങ്ങളിലെ 80 ശതമാനത്തോളം കുട്ടികളെ കൊന്നൊടുക്കിയ മാരകരോഗമായാണു ഡിഫ്തീരിയയെ ചരിത്ര രേഖകളിൽ ആദ്യമായി പരാമർശിച്ചു കാണുന്നത്. പിന്നീട് 1920കളിൽ അമേരിക്കയിൽ പ്രതിവർഷം എതാണ്ട് ഒന്നു മുതൽ രണ്ടു ലക്ഷം ആളുകൾ ഇതേ രോഗത്തിനു ഇരകളായതും അതിൽ 1300 മുതൽ 1500 വരെ മരണങ്ങൾ നടന്നതായും ചരിത്രം കൂട്ടി ചേർക്കുന്നു.
ഡിഫ്തീരിയ എങ്ങനെ, ആരു എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്കു ഉത്തരമാകുന്നത് 1883ൽ ‘തിയഡോർ ക്ലെബ്സ്’ എന്ന ജെർമ്മൻ ശാസ്ത്രജ്ഞൻ ‘കോറിനെബാക്റ്റീരിയം ഡിഫ്തീരിയേ’ (Corynebacterium diphtheriae) എന്നു പേരുള്ള ഒരു ബാക്റ്റീരിയമാണു രോഗകാരി എന്നു പ്രസ്താവിക്കുന്നതിലൂടെയാണു. അതിനു ഉപോത്പലകമായി തൊട്ടടുത്ത വർഷം, 1884 ൽ മറ്റൊരു ജെർമ്മൻ ശാസ്ത്രജ്ഞനായ ‘ഫ്രഡറിക് ലോഫർ’ രോഗബാധിതരിൽ നിന്നും Corynebacterium diphtheriae യെ വേർതിർച്ചെടുക്കുകയും അതിനെ മൃഗങ്ങളിൽ കുത്തിവച്ച് അതേ ബാക്റ്റീരിയം തന്നെയാണു രോഗം സൃഷ്ടിക്കുന്നത് എന്ന് ഉറപ്പിക്കുകയും ചെയ്തു. അതിനുശേഷം 1888ൽ ‘റൂ’, ‘യെർസിൻ’ എന്നീ രണ്ടു ശാസ്ത്രജ്ഞർ അതേ ബാക്റ്റീരിയത്തെ വളർത്തിയെ ദ്രാവകം ബാക്റ്റീരിയത്തെ അരിച്ചു മാറ്റിയതിനു ശേഷം ഗിനിപ്പന്നി, മുയൽ, നായ മുതലായ മൃഗങ്ങളിൽ കുത്തിവച്ച് അവയിൽ രോഗലക്ഷണങ്ങൾ കണ്ടതിന്റെ അടിസ്ഥാനത്തിൽ രോഗകാരിയായ ഒരു ടോക്സിന്റെയും (Diphtheria toxin) സാന്നിദ്ധ്യം സ്ഥിതീകരിച്ചു. പിന്നീടു വന്ന തുടർ പഠനങ്ങളിൽ നേരിട്ടുള്ള സമ്പർക്കവും വായുവിലൂടെയുമാണു ഈ രോഗം പകരുന്നത് എന്നു തെളിയിക്കപ്പെടുകയുണ്ടായി.
ഒരു പ്രശ്നത്തെ നേരിടാനുള്ള ആദ്യപടി ആ പ്രശ്നത്തിനു കാരണമായതിനെ കണ്ടെത്തുകയാണല്ലോ. ആ പരിപാടി തീർത്തു കഴിഞ്ഞാൽ പിന്നീടുള്ള ഘട്ടം ആ പ്രശ്നത്തെ എങ്ങനെ ചെറുത്തു തോല്പ്പിക്കാം എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഡിഫ്തീരിയയുടെ കാര്യത്തിലും സംഭവിച്ചത് മറ്റൊന്നായിരുന്നില്ല. കാരണക്കാരനായ അണുവിനെ കണ്ടെത്തിക്കഴിഞ്ഞപ്പോൾ തന്നെ അതിനെ നശിപ്പിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചു. അതിനൊരു വിജയമുണ്ടായത് ‘എമിൽ വോൺ ബെറിംഗ്’ എന്ന ജെർമ്മൻ ശാസ്ത്രജ്ഞൻ 1890കളിൽ ഒരു ആന്റി ടോക്സിൻ കണ്ടെത്തുന്നതിലൂടെയാണു. Corynebacterium diphtheriae ത്തെ പൂർണമായി കൊല്ലാൻ ആ ആന്റിടോക്സിനു സാധിക്കില്ലായിരുന്നു എങ്കിലും അതു ശരീരത്തിൽ പുറപ്പെടുവിക്കുന്ന വിഷമയമായ ടോക്സിനെ നിർവീര്യമാക്കാൻ ആ ആന്റിടോക്സിനു സാധിച്ചിരുന്നു. (ഈ കണ്ടുപിടുത്തം ആദ്ദേഹത്തെ നോബൽ സമ്മാനത്തിനർഹനാക്കിയിരുന്നു)
പിന്നീട് 1923 ൽ ഫോർമാലിനാൽ നിർവീര്യമാക്കപ്പെട്ട ടോക്സിനുകളുടെ രൂപത്തിലും, കാലക്രമേണ കുതിരസന്നി(Tetanus), വില്ലൻ ചുമ(Pertussis) എന്നിവയുടെ വാക്സിനുകൾക്കൊപ്പവും (DPT) ഡിഫ്തീരിയ വാക്സിൻ പ്രചാരത്തിലെത്തിത്തുടങ്ങി.
ഇനി കാര്യത്തിലേക്കു വരാം. രേഖപ്പെടുത്തിയ ചരിത്രവും ശാസ്ത്രീയമായി തെളിയിക്കപ്പെട്ട വസ്തുതകളും പ്രാപ്യമായി തന്നെ നിലകൊള്ളുന്ന ഈക്കാലത്ത് അടിസ്ഥാനരഹിതവും വസ്തുതകളെ തീർത്തും വളച്ചൊടിക്കുന്നതുമായ ശ്രീ വടക്കഞ്ചേരിയുടെ ഇത്തരം ലേഖനങ്ങളുടെയും പ്രസ്താവനകളുടെയും പിന്നിലെ അജണ്ട എന്താണു ? ഡോക്ടർ എന്ന പദത്തിനർത്തം To teach എന്നാണു. എന്നിരുന്നാലും നമ്മൾ എല്ലാ അധ്യാപകരെയും ഡോക്ടറെന്ന് വിളിക്കാറില്ല. വൈദ്യശാസ്ത്രരംഗത്തെ ബിരുദധാരികളെയും ഏതെങ്കിലും വിഷയത്തിൽ PhD എടൂത്തവരെയുമാണൂ ഡോക്ടർ എന്നു വിളിക്കാറുള്ളത്. അപ്പോൾ പിന്നെ പ്രകൃതിചികിൽസാരംഗത്തെ ഒരു ഡിപ്ലോമ മാത്രം കൈവശമുള്ള ശ്രീ ജേക്കബ് വടക്കഞ്ചേരി (എന്റെ അറിവ് തെറ്റാണെങ്കിൽ ശ്രീ വടക്കഞ്ചേരി സദയം ക്ഷമിക്കുക) എങ്ങനെ സ്വയം 'ഡോക്ടർ' എന്നറിയപ്പെടുന്നു ? പ്രകൃതി ചികിത്സ എന്ന നൂതന സമ്പ്രദായത്തിന്റെ പിതാവായി സ്വയം അവരോധിക്കാൻ അദ്ദേഹം നടത്തുന്ന ശ്രമത്തിന്റെ ഇരകളാകാൻ പാവപ്പെട്ട രോഗികളുടെ മേൽ എന്തിനു വിഡ്ഢിത്തങ്ങൾ അടിച്ചേല്പ്പിക്കുന്നു ? വാക്സിനുകളാൽ പൂർണമായി തുടച്ചു നീക്കുകയോ ഒരു പരിധി വരെ തടഞ്ഞു വയ്കുകയോ ചെയ്യപ്പെട്ട രോഗങ്ങളെ മറന്നു കൊണ്ട് നിങ്ങൾ എന്തിനാണു വാക്സിനുകളുടെ ദൂഷ്യഫലങ്ങളെപ്പറ്റി മാത്രം വാചാലനാകുന്നത് ?
ശാസ്ത്രീയമായിത്തന്നെ തെളിയിക്കപ്പെട്ടുകഴിഞ്ഞ വസ്തുതകൾ തന്റെ ചിന്തകൾക്കും ഊഹാപോഹങ്ങൾക്കുമനുസരിച്ച് മാറ്റിപ്പറഞ്ഞ് ആളായി ഞെളിയൽ മാത്രമാണു ശ്രീ വടക്കഞ്ചേരി ഉദ്ദേശിക്കുന്നതെങ്കിൽ താങ്കളുടെ പ്രായത്തിനും സ്ഥാനമാനങ്ങൾക്കുമുള്ള സകല ബഹുമാനവും മുൻ നിർത്തി പറയട്ടെ, താങ്കളുടെ പ്രസ്താവനകൾക്ക് ഒരു മൂന്നാംകിട വാരികയിലെ നോവലെഴുത്തുകാരന്റെ ഭാവനകൾക്കുള്ള വിലയേ പ്രബുദ്ധരായ മലയാളികൾ
നല്കൂ.
കാലം നിങ്ങളുടെ ഉദ്ദേശങ്ങളെ വെളിച്ചത്തു കൊണ്ടു വരട്ടെ.
എന്ന്, താങ്കൾ പുച്ഛത്തോടെയും ആക്ഷേപത്തോടെയും സംസാരിക്കുന്ന മോഡേൺ മെഡിസിൻ എന്ന ശാസ്ത്രത്തിന്റെ ശാഖകളിലൊന്നായ MBBS പഠിച്ചു പാസായി പ്രാക്റ്റീസ് ചെയ്യുന്ന ഒരാൾ.