17/08/2026
മലയാളം സർവകലാശാല ഗവേഷക അനഘാ ശശിയുടെ പരാതികളിൽ ഉന്നതതല സമിതി
അന്വേഷണം നടത്തി നടപടിയെടുക്കണം.
സമരം ഒത്തുതീർപ്പാക്കുവാൻ സർക്കാർ ഇടപെടണം.
16.8.2026
മലയാളം സർവകലാശാലയിലെ ഗവേഷക അനഘ ശശി ഉന്നയിച്ചിരിക്കുന്ന പരാതികളിന്മേൽ സുതാര്യമായ അന്വേഷണം നടത്തി മാതൃകാപരമായ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണമെന്ന് എ ഐ ഡി എസ് ഒ സംസ്ഥാന പ്രസിഡൻ്റ് ഡോ. എസ്. അലീന ആവശ്യപ്പെട്ടു. ഗവേഷണം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാത്ത വിധത്തിലുള്ള സാഹചര്യങ്ങൾ പഠനവകുപ്പിൽ നിന്നും സർവകലാശാലയിൽ നിന്നും നേരിടുന്നുവെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് അനഘ സർവകലാശാല അധികൃതർ മുതൽ ഉന്നതവിദ്യാഭ്യാസ മന്ത്രി വരെയുള്ളവർക്ക് പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടാകാത്തതിനാലാണ് സമരത്തിലേക്ക് കടന്നിരിക്കുന്നത് . അനഘയുടെ ആരോപണങ്ങളെ പ്രതിരോധിച്ചു കൊണ്ട് സർവകലാശാല പ്രസിദ്ധീകരിച്ച പത്രക്കുറിപ്പിനെ ഖണ്ഡിക്കുന്ന തെളിവുകൾ തൻ്റെ കൈവശം ഉണ്ടെന്നും ഗവേഷക സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, അനഘയുടെ പോസ്റ്റ് ഷെയർ ചെയ്ത റിയാസ് എന്ന ഗവേഷകനോട് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമായ നടപടിയാണ്.
ഈ സാഹചര്യത്തിൽ വിഷയത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന സർക്കാർ വിഷയത്തിൽ ഇടപെടണമെന്നും എത്രയും വേഗം ഒരു അന്വേഷണ കമ്മീഷനെ നിയോഗിച്ചു കൊണ്ട് വിഷയത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും എ ഐ ഡി എസ് ഒ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
സമരം എത്രയും വേഗം ഒത്തുതീർപ്പക്കിക്കൊണ്ട് അനഘയ്ക്ക് ഗവേഷണം നടത്താനുള്ള ആരോഗ്യകരമായ അന്തരീക്ഷം സർവകലാശാലയിൽ ഉറപ്പാക്കണമെന്നും എഐ ഡി എസ് ഒ ആവശ്യപ്പെട്ടു.