17/04/2026
പത്രക്കുറിപ്പ്:
റേഷൻ വിതരണവുമായി ബന്ധപ്പെട്ട പരിശോധനകൾ കർശനമാക്കും:-
മദ്ധ്യ പൂർവേഷ്യയിലെ യുദ്ധ സാഹചര്യത്താലും കാർഡുടമകൾക്ക് കരുതൽ ഭക്ഷ്യധാന്യം നൽകുന്നതുമായി ബന്ധപ്പെട്ടും കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരം, 04.04.2026 മുതൽ ആരംഭിച്ച ഏപ്രിൽ-മേയ് മാസങ്ങളിലെ റേഷൻ വിതരണം സുഗമമായി നടന്നുവരുന്നു. ഏപ്രിൽ മാസത്തെ റേഷൻ വിഹിതം 30,99,526 കാർഡുടമകളും മേയ് മാസത്തെ റേഷൻ വിഹിതം 10,84,517 കാർഡുടമകളും ഇതുവരെ വാങ്ങിയിട്ടുണ്ട്. യഥാർത്ഥ ഗുണഭോക്താക്കൾക്ക് കൃത്യമായ ദ്വൈമാസ വിഹിതം ലഭ്യമായിട്ടുണ്ടെന്നു ഉറപ്പു വരുത്തും. റേഷൻ വിതരണവുമായി ബന്ധപ്പെട്ട പരിശോധനകൾ, പ്രത്യേക SQAUD-കൾ രൂപികരിച്ച് കർശനമാക്കുവാനും തീരുമാനിച്ചു.
സംസ്ഥാനത്തെ 12 എൻ.എഫ്.എസ്.എ ഡിപ്പോകളിൽ വാർഷിക കണക്കെടുപ്പുമായി ബന്ധപ്പെട്ടുണ്ടായിരുന്ന സാങ്കേതിക - അക്കൗണ്ടിംഗ് പ്രശ്നങ്ങൾ പരിഹരിച്ച് ടി ഡിപ്പോകളിൽ നിന്നുള്ള വാതിൽപ്പടി വിതരണം പുനരാരംഭിച്ചിട്ടുണ്ട്. ഹൈദരാബാദ് NIC യിൽ നിന്നും മേൽ സാങ്കേതിക പ്രശ്നം പരിഹരിക്കുവാൻ വന്ന കാലതാമസമാണ് വിതരണം വൈകാൻ ഇടയാക്കിയത്.
ഇടുക്കി ജില്ലയിലെ ഇടമലക്കുടിയിൽ വനാന്തർ ഭാഗത്ത് സ്ഥിതി ഗിരിജൻ സർവ്വീസ് സഹകരണ സംഘം സെക്രട്ടറി ചെയ്യുന്ന, ലൈസൻസിയായ 1629125, 1629148 എന്നീ റേഷൻ കടകളിലെ ഭക്ഷ്യധാന്യ കരുതൽ സ്റ്റോക്കിൽ ക്രമക്കേട് കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണം നടന്ന് വരികയാണ്. സപ്ലൈകോയുടെ മൂന്നാർ എൻ.എഫ്.എസ്.എ ഡിപ്പോയിൽ നിന്നാണ് ഈ റേഷൻ കടകളിലേയ്ക്കുള്ള വാതിൽപ്പടി വിതരണം നടത്തുന്നത്. മൂന്നാർ ഡിപ്പോയിൽ നിന്നും പെട്ടിമുടി എന്ന സ്ഥലം വരെയാണ് ശരിയായ റോഡ് സൗകര്യം ഉള്ളത്. പെട്ടിമുടിയിൽ നിന്ന് ദുഷ്കരമായ ഭൂപ്രകൃതിയുള്ളതും വനാന്തർഭാഗത്ത് സ്ഥിതി ചെയ്യുന്നതുമായ സൊസൈറ്റിക്കുടിയിലേക്കും വെള്ളവരക്കുടിയിലേക്കും 4 വീൽ ഡ്രൈവ് സൗകര്യമുള്ള ജീപ്പിന്റെ സഹായത്തോടുകൂടിയാണ് റേഷൻ ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു വന്നിരുന്നത്. ഇപ്രകാരം ഗിരിജൻ സർവ്വീസ് സഹകരണ സംഘത്തിലെ സെക്രട്ടറി എൻ.എഫ്.എസ്.എ ഡിപ്പോയിൽ നിന്നും കൃത്യമായി രേഖാമൂലം കൈപ്പറ്റിയ റേഷൻ സാധനങ്ങളാണ് പെട്ടിമുടിയിലെ സംഭരണശാലയിലേക്ക് എത്തിക്കാതെ ക്രമക്കേട് നടത്തിയതായി അനുമാനിക്കുന്നത്. അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് അവശ്യ സാധന നിയമം, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS), 2023 എന്നിവ പ്രകാരം ഗിരിജൻ സർവ്വീസ് സഹകരണ സംഘത്തിലെ സെക്രട്ടറി അടക്കമുള്ള ഉത്തരവാദികളായവർക്കെതിരെ പ്രോസിക്യൂഷൻ അടക്കമുള്ള നിയമ നടപടികൾ സ്വീകരിക്കുന്നതാണ്. ഇത് സംബന്ധിച്ച നിർദ്ദേശം ഇടുക്കി ജില്ലാ സപ്ലൈ ഓഫീസർക്ക് നൽകിയിട്ടുണ്ട്. നിലവിൽ ഈ പ്രദേശത്ത് ബദൽ സംവിധാനം ഏർപ്പെടുത്തുകയും വിതരണത്തിൽ തടസ്സങ്ങൾ ഇല്ലായെന്നു ഉറപ്പു വരുത്തുകയും ചെയ്തിട്ടുണ്ട്. കൂടാതെ, ഭക്ഷ്യകമ്മിഷൻ ചെയർ പേഴ്സൺ ഉൾപ്പെടുന്ന സംഘം നാളെ സ്ഥലം സന്ദർശിക്കുന്നതും തുടർന്ന് കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടികൾ കൈകൊള്ളുന്നതുമാണ്.